Friday, September 19, 2008

ഹരിശ്രീഗണപതയേ നമ:



നിത്യപുത്രന്‌ വയസ്സ്‌ മൂന്നായി. വയസ്സ്‌ മൂന്നേ ആയുള്ളൂവെങ്കിലും ഒരു മുപ്പതുവയസ്സിനിടെ മാത്രം കൈവരിക്കാവുന്ന അപൂര്‍വ്വനേട്ടങ്ങളുടെ സൃഷ്ടികര്‍ത്താവാണെന്നതിന്റെ യാതൊരഹങ്കാരവുമില്ല പ്രദേശത്തെ ഒരുമാതിരിപ്പെട്ട അളുകള്‍ക്കെല്ലാം നല്ല മതിപ്പുളവാക്കിക്കൊണ്ടാണ്‌ പ്രയാണം.

നിത്യപിതാവിനെക്കാണാന്‍ വന്ന എഴുപതുകളിഞ്ഞ സുഹൃത്തിനോട്‌ 'ഇരിക്കെറടാ ഇനിക്ക്‌' എന്ന്‌ അക്ഷരപ്പിശകില്ലാതെ ചോദിച്ച സ്ഥിതിക്ക്‌ അക്ഷരാഭ്യാസം മുപ്പരെ സംബന്ധിച്ചിടത്തോളം ഒരു ആര്‍ഭാടമായിപ്പോവുമോ എന്നൊരു സംശയമേയുണ്ടായിരുന്നുള്ളൂ. "അച്ഛന്‍ രാജീവനോട്‌ അങ്ങിനെയല്ലേ പറയുന്നത്‌ എന്ന ഒറ്റ വാദത്തില്‍ കേസും മൂപ്പര്‍ ജയിച്ചു.

അങ്ങിനെയിരിക്കുമ്പോഴാണ്‌ ധന്യമാതാവ്‌ ആ ആഗ്രഹം വെളിപ്പെടുത്തിയത്‌. "നിത്യാ നമുക്ക്‌ മോനേ ഹരീലെഴുതിക്കേണ്ടേ?"

ഇനി അതു വേണോ? ഇപ്പംതന്നെ സകല പഠിപ്പും തികഞ്ഞുനില്‌ക്കുന്ന വിദ്വാനെ............ന്നും പറഞ്ഞ്‌ തലയുയര്‍ത്തുമ്പോഴേക്കും വൈലോപ്പിള്ളി പറഞ്ഞതുപോലെ പെണ്ണിന്‍ ഭാവം മാറി വദനാംബുജം മാറി. അത്‌ ഞാന്‍ പണ്ട്‌ കണ്ടത്‌ വള്ളത്തോളിന്റെ കൂടെ കൈലാസത്തില്‍ കഴിയുന്ന കാലത്തായിരുന്നു. ശിഷ്യനും മകന്റെയും സെറ്റിലെ ഗണപതിയുടെ അമ്മ മിസിസ്‌ പാര്‍വ്വതീപരമേശ്വരന്റെ മുഖത്ത്‌.

മദ്ധ്യസ്ഥത്തിനു ശ്രീകൃഷ്‌ണന്‍ എത്തിയതുകൊണ്ടാണ്‌ അന്ന്‌ പരമശിവന്‍ തന്നെ ബാക്കിയത്‌. മുക്കണ്ണന്റെ മൂന്നാമത്തെ കണ്ണ്‌ തന്നെ ദാ ഇപ്പ ശരിയാക്കിത്തരാമെന്ന പരുവത്തിലായിരുന്നു പാര്‍വ്വതിയുടെ നില്‌പ്‌. നിത്യന്റെ കേസില്‍ സാധാരണയായി മദ്ധ്യസ്ഥത്തിന്‌ ആളെ കിട്ടുക പതിവില്ലാത്തതുകൊണ്ട്‌ നേരെ പോയി സാഷ്ടാംഗം പ്രണമിക്കുകയാണ്‌ ഏക വേ ഔട്ട്‌.

കോപമേലരുതേ ബാലേ സങ്കടവുമുണ്ടാകവേണ്ട
നിന്നുടെ മിസണ്ടര്‍സ്‌റ്റാന്റിംഗിനിരയായവന്‍ നിന്‍സുതന്‍
വാനരനല്ലവന്‍ സാക്ഷാല്‍ ഹൃഷീകേശന്‍ നിത്യപുത്രന്‍
പുരുഷോത്തമനായി ഭവിച്ചീടും യഥാകാലം സംശയമുണ്ടാകവേണ്ട.......

ആരുകേള്‍ക്കാന്‍

"ഇത്തവണത്തെ വിജയദശമിക്ക്‌ തന്നെ മോനെ എഴുതിക്കണം"
ആവാലോ, നമുക്ക്‌ മൂപ്പരോടും കൂടി ഒന്ന്‌ ചോദിക്കണ്ടേ"
"അപ്പോ മൂപ്പരോട്‌ ചോദിച്ചിട്ടാണോ......." (ബാക്കി സഭാരേഖകളില്‍ നിന്നും നീക്കം ചെയ്യപ്പെട്ടിരിക്കുന്നു).

എഴുതിക്കാനെന്ത്‌ പ്രയാസം. നമുക്കെഴുതിക്കാലോ.
"എവിടുന്നാ എഴുതിക്ക്വാ"
ഇവിടുന്നെന്നെ.
ഇവിടുന്നോ?
പിന്നല്ലാണ്ട്‌.
ഏതോ ഒരു വസ്‌തു ആകാശഗമനം നടത്തി ഷേപ്പ്‌മാറി തിരിച്ചിറങ്ങി വിശ്രമിക്കാന്‍ തുടങ്ങിയത്‌ തല്‌ക്കാലം കണ്ടില്ലെന്നു നടിച്ചു.

അപ്പോള്‍ എന്തെങ്കിലും പറയാതിരിക്കുകയാണ്‌ ഭേദം എന്നുകരുതി. ചുട്ടുപഴുത്ത ഇരുമ്പ്‌ കൊല്ലന്‍ വെള്ളത്തില്‍ മുക്കുന്നത്‌ ഒന്നുകൂടി കഠുപ്പിക്കാനാണ്‌. അതുകൊണ്ട്‌ പ്രതികരണത്തിന്റെ തെളിനീരു കുടയല്‍ പിന്നാടാവാം എന്നുതോന്നി.

വത്സേ നിത്യേ വിത്തൗട്ട്‌ റീസണ്‍ കോപിച്ചിടുവാ
നെന്തിങ്ങനെ സംഗതി, നിത്യപുത്രന്‍ സല്‍ഗുണന്‍
മഫനല്ലെന്നു നിര്‍ണയം പുത്തിശാലി പ്രവീണന്‍
ഇന്നേ പഠിപ്പെല്ലാം തികഞ്ഞോരു ഭീകരന്‍
അവനെക്കുറിച്ചെന്തിന്നാവലാതി ചാരുശീലേ....

എല്ലാം വെളിയിലപ്പുറത്തു വീണ വെള്ളം പോലെ.
മാര്‍ക്‌സിസ്‌റ്റുകാരന്റെ ഒടുക്കത്തെ അടവേ ഇനി ബാക്കിയുള്ളൂ. അടവു ഫലിക്കുന്നില്ലെങ്കില്‍ നയം മാറ്റുക.

താമസം വിനാ അടുക്കളയില്‍ ഇത്തിരി ഹെല്‍പ്‌. മലയാളത്തില്‍ അതിന്‌ ഉപദ്രവം എന്നും പറയും. പിന്നെ എന്റെ കൃത്യനിഷ്‌ഠകൊണ്ടും ചെക്കന്റെ കര്‍മ്മകുശലതകൊണ്ടും അവളുടെ കൃത്യാന്തരബാഹുല്യം കൊണ്ടും ബാക്കിയായ ഒരാഴ്‌ചത്തെ വിഴുപ്പലക്കല്‍ ആദിയായ കാര്യങ്ങളില്‍ കൈയ്യയഞ്ഞ്‌ ചില്ലറ സഹായം.

അതായത്‌ എന്റെ ഉടുമുണ്ടുകൊണ്ട്‌ തറവാടുകുളത്തിലെ പാറക്കല്ല്‌ അടിച്ചുപിളര്‍ക്കാന്‍ മൂപ്പര്‍ ശ്രമിക്കുമ്പോള്‍, ചുരുങ്ങിയത്‌ ഇരുനൂറുകൊല്ലം ആ പാറ നായരുടെ ഉടുമുണ്ടു ചുറ്റികയാക്കി തവിടുപൊടിയാക്കാന്‍ നോക്കി പരാജയമടഞ്ഞ വനിതകള്‍ക്ക്‌ ആദരാഞ്‌ജലിയര്‍പ്പിട്ടുകൊണ്ട്‌ ഞാന്‍ ജലശയനം നടത്തും.

തുടര്‍ന്ന്‌ തിരിച്ചെത്തിയാല്‍ ഒരുമിച്ചൊരു ഡിന്നര്‍ എന്ന പ്ലാവിലക്കുമ്പിളില്‍ കഞ്ഞിയും ചുട്ടപപ്പടവും. ക്രുദ്ധമാതാവില്‍ നിന്നും ഒരു യവനകാമുകിയിലേക്കുള്ള യാത്രയുടെ അന്ത്യഘട്ടത്തിന്റെ ആരംഭം അവിടെയാണ്‌.

മുടിയിഴകളില്‍ സോറി കഷണ്ടിയില്‍ വിരലോടിച്ചവളെന്റെ ചെവിയില്‍ ഒരിക്കലും നടക്കാത്ത കാര്യം ചൊല്ലുന്നതാണ്‌ അടുത്ത പരീക്ഷണഘട്ടം. സഹശയനത്തിന്റെ ആദ്യനിമിഷങ്ങളില്‍ തന്നെ ആ പഴയചോദ്യം പുന്നെല്ല്‌ കണ്ട എലിയെപ്പോലെ പാഞ്ഞടുത്തു.
"നിത്യാ നമുക്ക്‌ എഴുതിക്കണ്ടേ?"
വേണം. എപ്പഴ്‌ വേണേലും എഴുതിക്കാലോ.
"അതുപോരാ, ഈ വിജയദശമിക്ക്‌്‌ തന്നെവേണം."
ആവാലോ.
"എവിടുന്നാ എഴുതിയ്‌ക്കുന്നേ? നമുക്ക്‌ മോനെയുംകൂട്ടി മൂകാംബിയ്‌ക്ക്‌ പോയാലോ?"
ഹ ഹ ഹ! പോവാലോ. എന്നാലും ഒന്നാലോചിക്കണ്ടേ.

ആരെങ്കിലും എഴുതിച്ചതുകൊണ്ടായിരിക്കുമോ രാമന്‍ രാമാനുജനെഴുത്തച്ചനായതും രാമായണമെഴുതിയതും. രഘുവംശവും ശാകുന്തളവുമെഴുതിയ കാളിദാസനെ ആരെങ്കിലും എഴുതിച്ച ചരിത്രമുണ്ടോ? ഇനി എഴുത്തച്ഛന്‍ ഹരിശ്രീകുറിച്ച ആരെങ്കിലും ഒരരരാമായണം കൂടി എഴുതിയിട്ടുണ്ടോ? അതിലും ഭേദം നിത്യായനം എഴുതിയ നോംതന്നെയല്ലേ.

"ദൊന്നും നിക്ക്‌ കേള്‍ക്കണ്ട. അപ്പോ വെറുതേയാണോ എല്ലാവരും മക്കളെ എഴുത്തിനിരുത്തുന്നത്‌?"

എടോ മണ്ടൂസേ, ഈ സാംസ്‌കാരികനായകര്‍ ഇല കണ്ട പട്ടരെപ്പോലോ പന്തിയില്‍ നിരന്നിരുന്ന്‌ നാവില്‍ ഹരിശ്രീ കുറിച്ചുകൊടുക്കുന്ന പിള്ളാരെല്ലാം പിന്നീട്‌ ആരായെന്ന്‌ ആരെങ്കിലും അന്വേഷിക്കാറുണ്ടോ?

ലേശം ഭേദപ്പെട്ട നിലയിലെത്തിയ ശിഷ്യന്‍മാരെപ്പറ്റി ഗുരുക്കന്‍മാര്‍ക്ക്‌ എപ്പോഴും ആയിരം നാക്കായിരിക്കും. "എന്റെ ശിഷ്യനാ. ഒരിക്കല്‍ പറഞ്ഞുകൊടുത്താല്‍ തന്നെ മതിയായിരുന്നു. അവന്‍ പിന്നെ അതും ബാക്കി ചില്ലറയും കൂടി എന്റെ മോളെ പഠിപ്പിച്ചുകൊടുക്കുമായിരുന്നു. ഇപ്പള്‌്‌ കണ്ടോ എന്തൊരു വിനയം...."

കണ്ടത്തില്‍ വിത്തിട്ടപ്പോള്‍ വരമ്പില്‍ മുളപൊട്ടിയതുപോലെ ഒരു പത്തെണ്ണം നന്നായി. ഉഴുതുമറിച്ച്‌ വളമിട്ട ബാക്കി 990 ഉം അലമ്പ്‌. അതില്‍ തന്നെ ഒരു ഡസനെങ്കിലും ഒന്നുകില്‍ മുന്തിയ കൊള്ളക്കാരനോ അല്ലെങ്കില്‍ തരംതാണ പോക്കറ്റടിക്കാരനോ ആയിട്ടുണ്ടാവും. അക്കൂട്ടരെപ്പറ്റി അതെന്റെ ശിഷ്യനാണെന്ന്‌ ഒരു ഗുരിക്കളും പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല.

ഗുരു ഹരിശ്രീ കുറിച്ചതുകൊണ്ടാണ്‌ പോത്തന്‍ പപ്പനാവന്‍ യോഗ്യനായതെങ്കില്‍ അതുകൊണ്ടുതന്നെയായിരിക്കണം മൂരി മത്തായി അയോഗ്യനായതും. ബോധം വന്നപ്പോള്‍ മത്തായി കെട്ടിയോളോട്‌ പറഞ്ഞതുപോലെ തകരാറു കലക്കാനെടുത്ത ചോന്നവെള്ളത്തിന്റേതല്ല പിശാശേ ഞ്ഞി കലക്കാന്‍ തന്ന പച്ചവെള്ളത്തിന്റേതാണ്‌.

"നിത്യാ ഞ്ഞി വെള്ളടിച്ചിട്ടുണ്ടോ? "
അടിക്കണമെന്നുണ്ടായിരുന്നു. പൊരിഞ്ഞയടിയാവേണ്ടാന്നു കരുതി ഒഴിവാക്കിയതാ.
സിഗരറ്റും വലിച്ചിട്ടില്ലാ? അല്ല മണക്കാത്തകൊണ്ട്‌ ചോദിച്ച്യാ.
ഇല്ല. വേണ്ടാന്നുവെച്ചു.
എത്രേസത്തേക്ക്‌.
അടുത്ത വെളിപാടുണ്ടാകുന്നതുവരെ.

ന്നാ ബാക്കീംകൂടെ എനിക്ക്‌ പറേണം. ഞ്ഞിയതും കൂടി കേക്ക്വേം വേണം. എന്നിട്ടു നമുക്കു ബാക്കി കാര്യങ്ങളിലേക്കു കടക്കാം.

"ഇതിലൊരു തീരുമാനമായിട്ടു ഇനി ബാക്കി കാര്യം. ന്നാലും പറഞ്ഞു തുലയ്‌ക്ക്‌".

ഒരു ഗുരുവിന്‌ കിട്ടുന്ന യഥാര്‍ത്ഥ ഗുരുദക്ഷിണ മുന്നില്‍പ്പെടുമ്പോള്‍ വണങ്ങി മടക്കിക്കുത്തഴിച്ചിടുന്ന ശിഷ്യന്റെ സാര്‍ വിളിയല്ല. താന്‍ ഹരിശ്രീ കുറിച്ചതുകൊണ്ടാണ്‌ ഞാന്‍ ഇങ്ങിനെയായിപ്പോയതെന്ന്‌ വിളിച്ചുപറയാത്ത സമൂഹത്തിന്റെ പുറമ്പോക്കിലുള്ള ശിഷ്യഗണങ്ങളുടെ നിശ്ശബ്ദതയാണ്‌ യഥാര്‍ത്ഥ ദക്ഷിണ.

നിത്യാ ഇനിക്ക്‌ വല്ല തകരാറുമുണ്ടോ?
എനക്കല്ല ഇന്റ......... തകരാറ്‌. കാര്യം പറേമ്പം തകരാറ്‌. കൂടെക്കെടക്കുന്നോളുടെ ഭക്തി മാറ്റാന്‍ പറ്റാത്ത യോഗ്യന്‍മാരാ നാളെ ലോകവിപ്ലവം നടത്താന്‍ പുറപ്പെടുന്നതെന്ന ദുഷ്‌പേര്‌ നല്ല തങ്കപ്പെട്ട സഖാക്കള്‍ക്കു കിട്ടിയത്‌ ഇങ്ങിനെത്തന്യായിരിക്കണം. എന്റെ മനേലെ ഭഗവതീ.

നിത്യാ പണീം തൊരോല്ലാത്ത ഇനിക്ക്‌ എപ്പം ഒറങ്ങ്യാലെന്താ എണീറ്റാലെന്താ? എനക്ക്‌ നാളെ നേരത്തെന്നെ ഓഫീസിലെത്തണ്ടതാ.

ഇനിക്ക്‌ പിടിച്ചിട്ടില്ലെങ്കില്‍ വേണ്ട, എഴുത്തച്ഛനെയും കാളിദാസനെയുമെല്ലാം വിട്ടേക്ക്‌, സുപ്രസിദ്ധ എഴുത്തുകാരനായ ഈ എന്നെ ആരാ എഴുതിച്ചതെന്നറിയോ നിനക്ക്‌?
"എന്താ അപ്പറഞ്ഞത്‌, എന്തോ പ്രസിദ്ധാന്നോ മറ്റോ കേട്ടല്ലോ. എന്തെങ്കിലും ചില്ലറ ഭേദഗതി?"
വേണമെങ്കില്‍ ഒറ്റയക്ഷരം മാറ്റി കുപ്രസിദ്ധാന്നാക്കാം. വേറൊന്നും പറ്റില്ല.
"അപ്പോ ഇതാ മനസ്സിലിരിപ്പ്‌. ഇനിക്ക്‌ തന്നെ അങ്ങ്‌ എഴുതിക്കണംന്ന്‌. പള്ളീല്‍പോയി പറഞ്ഞാല്‍ മതി."

എടോ മണ്ടൂസേ, ദാ ഞാന്‍ പറയുന്നത്‌ രാവണന്റെ ഹലാക്കിനായി സീത അവതരിച്ചതുപോലെ ഞ്ഞി ജന്മംകൊണ്ടതുതന്നെ എന്നെ ചീത്തപറയാനായിട്ടാന്ന്‌. ഏത്രവലിയ മഹാനായാലും ജാതകത്തില്‍ ഏതെങ്കിലും മഹതിയുടെ ചീത്തകേള്‍ക്കണമെന്നുണ്ടാവുമായിരിക്കും. (ആത്മഗതം)

ഇനി ശ്രദ്ധിച്ച്‌ കേട്ടോ. എന്നെ എഴുതിച്ചത്‌ എന്റെ അച്ഛാച്ചന്‍. പണ്ട്‌ ആളുകയറാത്ത ആറളം കാട്ടിലെ എഴുത്തുപള്ളിക്കൂടത്തില്‍ പിള്ളാരെ നാലക്ഷരം പഠിപ്പിക്കണം എന്നചിന്തകൊണ്ടുമാത്രം ഗുരിക്കളായ ഗോവിന്ദന്‍ അടിയോടി. ആറളം കാട്ടില്‍ പത്തുമുപ്പതുകൊല്ലം കഴിച്ചിട്ടും ഒരിഞ്ചു കാട്‌ വളച്ചിട്ട്‌ പട്ടയം വാങ്ങാതെ തിരിച്ച്‌ നാട്ടിലിറങ്ങിയ ഏക മലയാളി. ദരിദ്രനായി ജനിച്ചു. ദരിദ്രനായി പഠിച്ചു. പരമദരിദ്രനായി ദരിദ്രരില്‍ ദരിദ്രരായവരെ പഠിപ്പിച്ചു. ദരിദ്രനായിതന്നെ മരിച്ചു.

ആ അച്ഛന്റെ അതേ പാത പിന്തുടര്‍ന്ന മകന്‍ എന്റച്ഛനായി ഇവിടുള്ളപ്പോള്‍ പിന്നെ നമ്മള്‌ നാഴികയ്‌ക്ക്‌ നാല്‌പതുവട്ടം വാക്കുമാറ്റുന്ന സാംസ്‌കാരികനായകരുടെ പിന്നാലെ പോണോ? അതിലും നല്ലത്‌ വാക്കിനുവിലയുള്ള ഏതെങ്കിലും തെരുവുഗുണ്ടയെക്കൊണ്ട്‌ എഴുതിപ്പിക്കുന്നതല്ലേ?

"ഞ്ഞി ഇപ്പം പറഞ്ഞേല്‍ കാര്യോണ്ട്‌. അച്ഛന്‍മതി."
പറഞ്ഞുവരുന്നതുകണ്ടപ്പം എനിക്കു തോന്നി ഞ്ഞിതന്നെ എഴുതിക്കാനുള്ള പുറപ്പാടാണെന്ന്‌. "നിത്യാ ഒരു മുഖസ്‌തുതി പറയാന്നു വിചാരിക്കരുത്‌." സത്യം മുഖത്തുനോക്കി പറയണമെന്നല്ലേ നമ്മള്‌ പറയാറ്‌".
അതിലെന്ത്‌ സംശയം.

"ആ മനുഷ്യസ്‌നേഹിയുടെ ചെറുമകനായിട്ടും, മഹാനായ അച്ഛന്റെ മകനായിട്ടും അതിന്റെ യാതൊരു ഗുണവുമില്ലാത്തതുകൊണ്ടു പറഞ്ഞുപോയതാ ഞ്ഞിയേതായാലും എഴുതിക്കണ്ടാന്ന്‌. മോനെ വച്ച്‌ ഏതായാലും ഒരു പരീക്ഷണം നടത്തരുതല്ലോ".


13 comments:

NITHYAN said...

നിത്യപുത്രന്‌ വയസ്സ്‌ മൂന്നായി. വയസ്സ്‌ മൂന്നേ ആയുള്ളൂവെങ്കിലും ഒരു മുപ്പതുവയസ്സിനിടെ മാത്രം കൈവരിക്കാവുന്ന അപൂര്‍വ്വനേട്ടങ്ങളുടെ സൃഷ്ടികര്‍ത്താവാണെന്നതിന്റെ യാതൊരഹങ്കാരവുമില്ല

ശ്രീ said...

ആ സാഹസത്തിനു മുതിരാതിരുന്നത് ഏതായാലും നന്നായി. :)

കുറുമാന്‍ said...

നിത്യാ. ങ്ങളും കണ്ടിരിക്കുണു അല്ലെ ക്ഷമയുടെ നെല്ലിപലക :)

ഈ പോസ്റ്റില്‍ അക്ഷരപിശാശ് കുറേയുണ്ടല്ലോ...വെറുതെയല്ല വാമഭാഗം ഹരിശ്രീ എഴുതിക്കാന്‍ താതന്‍ വേണ്ടാന്ന് കട്ടായം പറഞ്ഞത് :)

തോന്ന്യാസി said...

"ആ മനുഷ്യസ്‌നേഹിയുടെ ചെറുമകനായിട്ടും, മഹാനായ അച്ഛന്റെ മകനായിട്ടും അതിന്റെ യാതൊരു ഗുണവുമില്ലാത്തതുകൊണ്ടു പറഞ്ഞുപോയതാ ഞ്ഞിയേതായാലും എഴുതിക്കണ്ടാന്ന്‌. മോനെ വച്ച്‌ ഏതായാലും ഒരു പരീക്ഷണം നടത്തരുതല്ലോ".


ഞാനൊന്ന് കൈയ്യടിച്ചോട്ടെ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നിത്യപുത്രാ, അച്ഛനിട്ട് ഒരു പണി കൊടുക്കണ്ടെ...

Cartoonist said...

കുറേ നാളുകള്‍ക്കുശേഷം ഞാന്‍ വായിക്കുന്ന ബ്ലോഗ് പോസ്റ്റ്. വായിക്കാതിരുന്നെങ്കില്‍ അക്കിടിയായേനെ.

ഉജ്ജ്വലം ! :)

കണ്ണൂരാന്‍ - KANNURAN said...

ചിരിപ്പിക്കുന്നതിനും ഒരു പരിധിയുണ്ട് പണ്ടാറക്കാലാ...

Lathika subhash said...

നന്നായി.
ചിരിപ്പിച്ചു.
അഭിനന്ദനങ്ങള്‍.

Manikandan said...

നിത്യൻ‌ജി, ഒരിടവേളയ്ക്കു ശേഷമുള്ള ഈ വരവു കലക്കി. ശരിക്കും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു പോസ്റ്റ്. എന്നാലും പതിവില്ലാതെ ചില അക്ഷരപ്പിശാചുക്കളെ കണ്ടു. അതെന്തുപറ്റി?

ഓ ടൊ: ഞാൻ എഴുതിയതിലും വല്ല പിശാചും വന്നോ :(

G.MANU said...

ഹഹഹ..തകര്‍പ്പന്‍ ഭാഷ..
ജൂനിയര്‍ നിത്യാ...വന്ദനംസ്

വിപിന്‍ said...

അല്ലെങ്കിലും അതങ്ങനെയല്ലേ വരൂ...
മുള്ളിന്റെ ചുവട്ടില്‍ മുള്ളല്ലേ കുരുക്കൂ...
ഹ ഹ ഹ നിത്യന്‍ ജീ
സൂപ്പര്‍....

Unknown said...

പരോപകാരമേ പുണ്യം...
ഞാന്‍ മുഴച്ചുനില്‍ക്കുന്നു. എങ്കിലും ഹൃദ്യം. ആശംസകള്‍.

K.P.Sukumaran said...